മോദിയുടെ നയങ്ങൾ ചാണക്യന്റേതിനു സമം: അമിത് ഷാ

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ

പുണെ∙ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളയാൻ പ്രാചീന തത്വചിന്തകൻ ചാണക്യന്റെ നയങ്ങൾ കൂട്ടുപിടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 2,300 വർഷങ്ങൾക്കുമുൻപേ ചാണക്യൻ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്തകൾ ഇന്നത്തെ കാലത്തും പ്രസക്തമാണെന്നും ‘ആര്യ ചാണക്യന്റെ ജീവിതവും പ്രവർത്തനങ്ങളും ഇന്നത്തെ കാഴ്ചപ്പാടിൽ’ എന്ന പരിപാടിയിൽ സംബന്ധിച്ച് അമിത് ഷാ വ്യക്തമാക്കി. 12ാമത് റംഭൗ മ്ഹാൽഗി സ്മാരക സമ്മേളനമാണ് ചാണക്യന്റെ വിഷയത്തിൽ പരിപാടി നടത്തിയത്. ആർഎസ്എസ് അനുകൂല സംഘടനയായ റംഭൗ മ്ഹാൽഗി പ്രബോധിനി (ആർഎംപി) ആണ് പരിപാടി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ ചാണക്യന്റേതിനു സമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഭരണാധികാരി തന്റെ രാജ്യത്തെ അവസാനത്തെയാളെയും വികസനമെന്ന പ്രക്രിയയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടേണ്ടതെന്ന് ചാണക്യൻ ഉദ്ബോധിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ മുദ്രാവാക്യമായ ‘സബ് കാ സാത് സബ് കാ വികാസ്’ എന്നത് ചാണക്യന്റെ ഈ നയത്തോട് സമാനമാണ്. ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലത്തിൽ ചാണക്യന്റെ പ്രവർത്തികൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.