പ്രതിഷേധങ്ങൾ തുണച്ചു; പ്രധാനമന്ത്രി മോദിയെ കാണാൻ പിണറായിക്ക് അനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽചിത്രം: മനോരമ)

തിരുവനന്തപുരം∙ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും അനുമതി. ഈ മാസം 19ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയിപ്പു ലഭിച്ചു. ഭക്ഷ്യസുരക്ഷ, കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കേരളത്തിനുള്ള റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാൻ ജൂണിൽ അനുമതി തേടിയ മുഖ്യമന്ത്രിയുടെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയിരുന്നു. പല സന്ദർഭങ്ങളിലായി നാലു തവണ മുഖ്യമന്ത്രിക്കു സന്ദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതു വലിയ പ്രതിഷേധത്തിനു വഴിവെച്ചു. നോട്ടുനിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താൻ 2016 ലും വരൾച്ചാ സഹായം തേടി 2017 ലും സന്ദർശനാനുമതി തേടിയപ്പോഴും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.