ചെന്നൈ∙ ചെന്നൈ ബീച്ച് – തിരുമൽപുർ സബർബൻ ട്രെയിനിൽ തൂങ്ങി യാത്രചെയ്ത അഞ്ചു പേർ മരിച്ചു. പത്തു പേർക്കു പരുക്കേറ്റു. സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ ഇന്നു രാവിലെയാണു സംഭവം. ജെ.നവീൻ കുമാർ (23), ശിവകുമാർ (22), ഭരത് (16) എന്നിവരാണു മരിച്ചവരിൽ ചിലർ. ബിരുദ, പ്ലസ് ടു വിദ്യാർഥികളാണ് ഇവർ.
സ്റ്റേഷനിലെ ഇരുമ്പുകളിൽ ഇടിച്ചായിരുന്നു അപകടം. കമ്പിയിൽ ഇടിച്ചതോടെ യാത്രക്കാർ താഴേക്കുവീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ്. രാവിലെ 8.30 ഓടെയാണു സംഭവം. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് എൻജിൻ ഡ്രൈവർ ട്രെയിൻ നിർത്തി. പരുക്കേറ്റവരിൽ ആറുപേരെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്ലാറ്റ്ഫോം നമ്പർ രണ്ടിലാണ് താംബരത്തുനിന്നുള്ള ട്രെയിൻ നിർത്തേണ്ടിയിരുന്നത്. എന്നാൽ ഇത് നാലിലേക്കു വിട്ടു. യാത്രക്കാരിലാർക്കും തന്നെ അവിടെ ഒരു ഭിത്തിയുള്ള വിവരം അറിയില്ലായിരുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചതെന്നാണു വിവരം.