കുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ: ബിൽ ലോക്സഭ പാസാക്കി

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 10 വർഷം തടവാക്കി.

12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് കുറഞ്ഞ ശിക്ഷ 20 വർഷം തടവ്. കശ്മീരിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്മേൽ വൻ പ്രതിഷേധം ഉയർന്നതോടെയാണു പുതിയ ബിൽ പാസാക്കാൻ ലോക്സഭ തീരുമാനിച്ചത്. ഉത്തർപ്രദേശിലെ ഉന്നാവോയിലുണ്ടായ പീഡനവും സഭയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഏപ്രിൽ 21നു കൊണ്ടുവന്ന ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ഓർഡിനൻസിനു പകരമായാണ് ബിൽ അവതരിപ്പിച്ചത്. കുട്ടികൾക്കുൾപ്പെടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണു പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.