ലോകയുദ്ധ കാലത്തെ വിമാനം തകർന്നു വീണു; 20 പേർ കൊല്ലപ്പെട്ടതായി സൂചന

Representative Image

ജനീവ∙ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന വിമാനം സ്വിറ്റ്സർലൻഡ് മലനിരകളിൽ തകർന്നു വീണ് 20 പേർ മരിച്ചതായി റിപ്പോർട്ട്.  1939ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെയു52 എച്ച്ബി–എച്ച്ഒടി വിമാനമാന്നു തകർന്നു വീണത്.

സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്‌യു–എയര്‍ കമ്പനിയുടേതാണു വിമാനം. വിന്റേജ് വിമാനയാത്രകൾക്കായി ഉപയോഗപ്പെടുത്തിയിരുന്ന ഇതിൽ 17 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചതായാണു സൂചന.

2500 അടി മുകളിൽ നിന്ന് പിസ് സെഗ്‌നാസ് പർവതത്തിലേക്കു വിമാനം തകർന്നു വീണാണ് അപകടം. സ്വിറ്റ്സർലൻഡിനു തെക്ക് ടിസിനോയിൽ നിന്നാണു വിമാനം പറന്നുയർന്നത്. സൂറിച്ചിനു സമീപം സൈനിക വ്യോമത്താളത്തിൽ ഇറങ്ങാനിരിക്കെയായിരുന്നു അപകടം.

അഞ്ചു ഹെലികോപ്ടറുകളിലായി പ്രദേശത്തു തിരച്ചിൽ തുടരുകയാണ്. ഇതുവഴിയുള്ള വ്യോമഗതാഗതവും തടഞ്ഞു.

മറ്റൊരു വിമാനാപകടത്തിൽ ദമ്പതികളും രണ്ടു മക്കളും കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ മരിച്ചിരുന്നു. ടൂറിസ്റ്റ് വിമാനം വനമേഖലയിൽ തകർന്നു വീണു പൊട്ടിത്തെറിച്ചാണ് അപകടം. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.