ലഭിക്കുന്ന പണം പ്രളയബാധിതര്‍ക്കു മാത്രമായി വിനിയോഗിക്കണം: ഹൈക്കോടതി

കൊച്ചി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന തുക പൂര്‍ണമായും പ്രളയബാധിതര്‍ക്കുവേണ്ടി വിനിയോഗിക്കണമെന്നു ഹൈക്കോടതി. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക സംവിധാനം രൂപവല്‍ക്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത്തരം സംവിധാനത്തിനു കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു തുക വിനിയോഗിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇടപെടല്‍. ദുരിതാശ്വാസത്തിനായി ലഭിച്ച ഒരു രൂപ പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഒറ്റയ്ക്കു കണ്ടെത്താനാവില്ലെന്നും വിദേശസഹായത്തിനുള്ള സാധ്യതകള്‍ തേടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ മറ്റു സംഘടനകള്‍ സമാഹരിക്കുന്ന തുകയും ഇതേ ആവശ്യത്തിനു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടോയെന്നു കോടതി ആരാഞ്ഞു. ഈ തുക സിഎജി ഓഡിറ്റിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.