പുനര്‍നിര്‍മാണം കെപിഎംജിയെ ഏല്‍പിക്കരുതെന്ന് ചെന്നിത്തല; ആരോപണങ്ങൾ തള്ളി മന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം ∙ കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതലയുള്ള കെപിഎംജിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാൽ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സഹായം നല്‍കാന്‍ ഡച്ച് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ച നിലയ്ക്ക് അതു സ്വീകരിച്ചുകൂടേയെന്നു മന്ത്രി ഇ.പി. ജയരാജനു നൽകിയ കത്തിൽ ചെന്നിത്തല ചോദിച്ചു. 

മന്ത്രിസഭ തിരഞ്ഞെടുത്തിരിക്കുന്ന കെപിഎംജി എന്ന സ്ഥാപനം നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചു ഗുരുതരമായ പല ആരോപണങ്ങളും പത്ര - ദൃശ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കണോമിസ്റ്റ് മാസിക കമ്പനി അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നതായി ആരോപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലുളള ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ് ക്രമക്കേടുകള്‍ക്കു കൂട്ടുനിന്നതിന്റെ പേരിലും ആരോപണങ്ങളുണ്ട്. നിരവധി ഗുരുതര ആരോപണങ്ങൾ ഉയരുന്ന സ്ഥാപനത്തെ കേരളത്തിന്റെ പുനർനിർമാണം ഏൽപിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ മന്ത്രി ഇ.പി. ജയരാജൻ തള്ളി. നവകേരള നിർമാണത്തിന്റെ കൺസള്‍ട്ടന്റ് കെപിഎംജി തന്നെയെന്നു മന്ത്രി പറഞ്ഞു. സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.