പ്രളയദുരിതം: പുതിയ പാസ്പോർട്ടിനായി ശനിയാഴ്ച പ്രത്യേക ക്യാംപ്

കൊച്ചി∙ പ്രളയത്തിൽ പാസ്പോർട് നഷ്ടമായവർക്കും കേടുപറ്റിയവർക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ വകുപ്പ് ആലുവയിലും ചെങ്ങന്നൂരിലും പാസ്പോർട് സേവാ കേന്ദ്രങ്ങളിൽ ശനിയാഴ്ച പ്രത്യേക ക്യാംപ് നടത്തും. ഫീസും പെനൽറ്റിയും ഈടാക്കുന്നതല്ല. ക്യാംപിൽ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്സൈറ്റിൽ പാസ്പോർട് റീഇഷ്യുവിനായി റജിസ്റ്റർ ചെയ്യണം. സൈറ്റിൽനിന്നു ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പറുമായി (എആർഎൻ) േവണം ക്യാംപിലെത്താൻ. ഒാൺലൈനായി പണമടയ്ക്കേണ്ടതില്ല.

പാസ്പോർട് നഷ്ടമായവർ എഫ്ഐആർ കോപ്പിയോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്പോർട്കേടുപറ്റിയവർ അതു ക്യാംപിൽ കൊണ്ടുവരണം. മറ്റു രേഖകൾ ആവശ്യമില്ല. എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുളളവർ ക്യാംപ് പ്രയോജനപ്പെടുത്തണമെന്നു റീജനൽ പാസ്പോർട് ഒാഫിസർ പ്രശാന്ത് ചന്ദ്രൻ അറിയിച്ചു. ക്യാംപുകൾക്കു പുറമേ എല്ലാ പാസ്പോർട് സേവാകേന്ദ്രങ്ങളിലും അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447731152.