പൊലീസുകാരിയെ പീഡിപ്പിച്ച് ചിത്രമെടുത്ത് ഭീഷണി; സഹോദരങ്ങള്‍ അറസ്റ്റിൽ

ചണ്ഡിഗഡ്∙ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പൊലീസുകാരിയുടെ പരാതി. ഹരിയാന പൊലീസിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ നൽകിയ പരാതിയെത്തുടർന്നു രണ്ടു പേരെ അറസ്റ്റ് ചെയ്തു. മിന്റു എന്നറിയപ്പെടുന്ന ജോഗീന്ദറും സഹോദരനുമാണ് അറസ്റ്റിലായത്. സ്ത്രീകൾക്കു സുരക്ഷിതമായി പരാതി നൽകാൻ രൂപീകരിച്ച വനിതാ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനു നേരെയായിരുന്നു പീഡനം.

മിന്റുവിന്റെ സഹോദരൻ ഫരിദാബാദ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. അതേസമയം പൊലീസുകാരിയെ സ്റ്റേഷനിൽ പീഡിപ്പിച്ചെന്ന വിധത്തിൽ വന്ന ചില റിപ്പോര്‍ട്ടുകൾ തെറ്റാണെന്ന് കേസന്വേഷിക്കുന്ന പൽവൽ പൊലീസ് അറിയിച്ചു. 

2014ലാണ് മഹേന്ദർഗഢിൽ വച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്. പൽവലിലെ അലാവപുരിൽ നിന്നുള്ളയാളായിരുന്നു ജോഗീന്ദർ. ഫരീദാബാദിലും ജിന്ദിലും പൽവാലിലും ജോലി ചെയ്യുന്നതിനിടെ ഇയാൾ പലപ്പോഴായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ പരിചയപ്പെടുത്തുന്നത്. പൊലീസുകാരനായ അയാളും പീഡിപ്പിച്ചു.

നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു കാണിച്ച് ജോഗീന്ദർ പലപ്പോഴും പണം തട്ടിയതായും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പീഡിപ്പിക്കലും തുടർന്നപ്പോഴാണു  പരാതി നൽകാൻ തീരുമാനിച്ചത്. ജോഗീന്ദർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പരാതി നല്‍കിയ പൊലീസുകാരിയും വിവാഹിതയാണ്.