ഭീകരവാദ പോസ്റ്റുകൾ ഒരു മണിക്കൂറിനകം നീക്കണം: സമൂഹമാധ്യമങ്ങളോട് യൂറോപ്യൻ യൂണിയൻ

പ്രതീകാത്മക ചിത്രം.

സ്ട്രാസ്ബർഗ് (ഫ്രാൻസ്)∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചാരണത്തിനെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ. ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ പരാതിപ്പെട്ട് ഒരു മണിക്കൂറിനകം സമൂഹമാധ്യമങ്ങൾ നടപടിയെടുക്കണമെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഫെയ്സ്ബുക്, ട്വിറ്റർ, മൈക്രോസോഫ്റ്റ്, യു ട്യൂബ് തുടങ്ങിയ വമ്പൻ കമ്പനികളോടാണു നിർദേശം.

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു സംഘടനയിലേക്കു ഭീകരർ ആളെക്കൂട്ടുകയും നഗരങ്ങളിൽ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു തീരുമാനം. കമ്പനികൾ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യാത്തതിനാലാണു നിലപാടു കടുപ്പിക്കുന്നതെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലൗഡ് യങ്കർ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓൺലൈൻ പ്രചാരണങ്ങളാണു യൂണിയൻ ഇടപെട്ടു നീക്കിയത്. വിധ്വംസക ഉള്ളടക്കം സ്വന്തംനിലയ്ക്കോ റിപ്പോർട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണു പുതിയ നിയമം. ഇല്ലെങ്കിൽ, കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്ക്കേണ്ടി വരും.