നിറകണ്ണുകളുമായി ആദ്യ ഭവനത്തിൽ സ്മൃതി ഇറാനി എത്തി; 35 വർഷങ്ങൾക്കു ശേഷം

സ്മൃതി ഇറാനി

ന്യൂഡൽഹി∙ ഗുരുഗ്രാമിൽ ആദ്യം താമസിച്ച വസതി കാണാൻ 35 വർഷത്തെ നീണ്ട ഇടവേളക്കു ശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തി. പഴയ വീട് ഇന്നൊരു കച്ചവട സ്ഥാപനമായി മാറിയത് കണ്ട മന്ത്രിക്കു വികാരങ്ങൾ നിയന്ത്രിക്കാനായില്ല. വെബ് പരമ്പരയായ 'ഹോം' ന്‍റെ പ്രചാരണാർഥം ടിവി പ്രൊഡ്യൂസർ ഏക്ത കപൂറാണ് സ്മൃതി ഇറാനിയെ പഴയ ഭവനത്തിലെത്തിച്ചത്. സന്ദർശനത്തിന്‍റെ മൂന്നു വിഡിയോകൾ ഏക്ത ട്വീറ്റ് ചെയ്തു.

പഴയ വീടു നിന്ന സ്ഥലത്തേക്ക് നടന്നെത്തുന്ന സ്മൃതി ഇറാനി അവിടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് വിഡിയോകളിൽ. ഇവരിൽ പലരെയും മന്ത്രി തിരിച്ചറിയുകയും ചെയ്തു. "ഒരിക്കൽ വീട് എന്നു വിളിച്ച കെട്ടിടം ഇന്ന് അതല്ലാതെ കാണുന്നത് വേദനാജനകമാണ്. കയ്പും മാധുര്യവുമേറിയ ഓർമകളിലൂടെയുള്ള യാത്രയാണു ജീവിതം" – സ്മൃതിയുടെ ഭവനസന്ദർശനത്തിന്റെ ട്വീറ്റിൽ ഏക്ത കുറിച്ചു.

പഴയ വീടിനു സമീപത്തെ റേഷൻ കടയിലേക്കും ലഘുഭക്ഷണ ശാലയിലേക്കും റിക്ഷയിൽ സ്മൃതി ഇറാനി സഞ്ചരിക്കുകയും ചെയ്തു. വർഷങ്ങളുടെ ബന്ധമാണ് സ്മൃതി ഇറാനിയും ഏക്ത കപൂറും തമ്മിലുള്ളത്. സ്മൃതി ഇറാനിയെ ടെലിവിഷൻ സീരിയൽ രംഗത്ത് അവതരിപ്പിച്ചതു ഏക്ത ആയിരുന്നു. കേന്ദ്രമന്ത്രിയുടെ ആദ്യകാല ഭവന സന്ദർശനത്തിന്റെ വിഡിയോ ചുവടെ.