ട്രെയിൻ വൈകിയാൽ നടപടി ഇല്ലെന്നതു മാറണം.: ജസ്റ്റിസ് ബി.കെമാൽപാഷ

എറണാകുളം സൗത്ത് സ്റ്റേഷനിൽ ശുചിത്വ വാരാചരണത്തിൽ ജസ്റ്റിസ് ബി.കെമാൽപാഷ സംസാരിക്കുന്നു.

കൊച്ചി∙ റെയിൽവേ ടൈംടേബിൾ ഇന്ത്യൻ കോൺട്രാക്ട് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്നു ജസ്റ്റിസ് ബി.കെമാൽപാഷ. ട്രെയിൻ വൈകിയാൽ  ഉത്തരാവാദിത്തപ്പെട്ടവർക്ക് എതിരെ നടപടി ഉണ്ടാകണമെങ്കിൽ ടൈംടേബിൾ ഇന്ത്യൻ കോൺട്രാക്ട് ആക്ടിന്റെ ഭാഗമാക്കണം. നാളെ ഉച്ചയ്ക്ക് ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ ഇന്നുവൈകിട്ട് തന്നെ പുറപ്പെടണമെന്ന അവസ്ഥയിലാണു കേരളത്തിൽ ട്രെയിനോടുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ ശുചിത്വ വാരാചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കേരളവും ഇന്ത്യയുടെ ഭാഗമാണെന്നു റെയിൽവേ തിരിച്ചറിയണം. പുതിയ റേക്കുകൾ നൽകാതെയും വികസന പദ്ധതികൾ അനുവദിക്കാതെയും അവഗണിക്കുന്നതു ശരിയല്ല. മനുഷ്യന്റെ സമയം വളരെ വിലപ്പെട്ടതാണ്. ട്രെയിൻ വൈകിയാൽ ആർക്കെതിരെയും നടപടി ഇല്ലെന്ന സ്ഥിതി മാറണം. വൃത്തിയുടെ കാര്യത്തിൽ ആദ്യം മാറേണ്ടതു മനോഭാവമാണ്. പരിസരം മലിനമാക്കുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്നും കെമാൽപാഷ പറഞ്ഞു. ഏരിയ മാനേജർ ആർ.ഹരികൃഷ്ണൻ, സ്റ്റേഷൻ മാനേജർ കെ.പി.ബി.പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.