സാലറി ചാലഞ്ച് വിസമ്മതക്കത്ത്: അവസാന നാൾ ഇന്ന്

തിരുവനന്തപുരം ∙ ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന സാലറി ചാലഞ്ചിനോടു വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. വിസമ്മതത്തിൽ ഉറച്ചുനിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ ഭരണപക്ഷ സംഘടനകളും വിസമ്മതിക്കുന്നവരെ പ്രോൽസാഹിപ്പിക്കാൻ പ്രതിപക്ഷ സംഘടനകളും ഇന്നു ശക്തമായി രംഗത്തിറങ്ങുന്നതോടെ മിക്ക സർക്കാർ ഓഫിസുകളിലും വിദ്യാലയങ്ങളിലും സംഘർഷ സാധ്യതയുണ്ട്. വിസമ്മതക്കത്ത് വാങ്ങാൻ മടിച്ച ചില സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാർ (ഡിഡിഒ) കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങിനടക്കുകയായിരുന്നു. ഇവർക്കു കൂട്ടത്തോടെ എത്തി കത്തുനൽകാനാണു പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

അതേസമയം, 70% ജീവനക്കാരെങ്കിലും സാലറി ചാലഞ്ചിനോടു സഹകരിക്കുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. പെൻഷൻകാരുടെ സംഘടനകളുമായി ഇന്നു വൈകിട്ട് നാലരയ്ക്കു മന്ത്രി ടി.എം.തോമസ് ഐസക് ചർച്ച നടത്തും. ഒരു മാസത്തെ പെൻഷൻ ആവശ്യപ്പെടുമെങ്കിലും ഇഷ്ടമുള്ള തുക നൽകാൻ കൂടി അവസരം ഒരുക്കുമെന്നാണു സൂചന.