ബിജെപിയിൽ ചേർന്നിട്ടില്ലെന്നു വൈദികൻ; പോസ്റ്റ് തിരുത്തി ബിജെപി

ഫാ. മാത്യു മണവത്ത്, ബിജെപി പങ്കുവച്ച ചിത്രം

കോട്ടയം∙ ബിജെപിയില്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്ത്. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ നൽകിയിരിക്കുന്ന വിവരം ശരിയല്ലെന്നും ബന്ധപ്പെട്ടവര്‍ ഇതു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. ഫാ. മാത്യു മണവത്ത് ഉൾപ്പെടെ അഞ്ചു വൈദികർ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണു മാധ്യമങ്ങളെയും ബിജെപി അറിയിച്ചിരുന്നത്. വൈദികന്റെ വിശദീകരണം വന്നതിനുപിന്നാലെ ഔദ്യോഗിക പേജിൽനിന്ന് ഈ വിവരം ബിജെപി നീക്കിയിട്ടുണ്ട്.

തന്റെ പ്രവർത്തന മണ്ഡലം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല ബിജെപിയുടെയോ കോൺഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഫാ. മാത്യു മണവത്ത് വ്യക്തമാക്കി. ജന്മനാട്ടിലെ ഒരു സഹോദരന്‍ സൗദിയില്‍ മരണപ്പെട്ടിരുന്നു. നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നുവെന്നത് സത്യമാണ്. ശ്രീധരൻപിള്ളയെ കണ്ടാൽ ബിജെപി അംഗമാകുമോയെന്നും വൈദികന്‍ കുറിപ്പിൽ ചോദിക്കുന്നു.

ഫാ. മാത്യു മണവത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം

ആശംസ അർപ്പിച്ചാൽ മെബർ ആകില്ല, നമസ്കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം. ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല ഈ രാത്രിയിൽ പ്രാർത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവർത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.

അതു കൊണ്ട് BJP, യുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാർട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയിൽ BJP യിലെ ശ്രി. അൽഫോൺസ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി. വ്യക്തി ബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് BJP സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരൻപി ശ്രീധരൻള്ളയെ ഞാൻ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരി രം സൗദി അറേബ്യയിൽ യിൽ
നിന്നും കൊണ്ടുവരുന്നതിന് നിർധന മായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാൻ സന്ദർശിച്ചു എന്നത് സത്യമാണ്. ശ്രീധരൻപിള്ളയെ കണ്ടാൽ മെമ്പർ ആകുമോ?,

ഇതോടൊപ്പം Jose k Mani MP യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?

കാവിയോ ത്രിവർണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കർത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവർണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.

ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയിൽ നിന്നും നീക്കണം ഞാൻ BJP മെംബർ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബ ഹുമാനമുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ മാത്രം'