ആലപ്പുഴയിൽ വീട്ടമ്മയെ കൊന്ന് ജനാലയിൽ കെട്ടിത്തൂക്കി പത്തൊൻപതുകാരൻ

ആലപ്പുഴ∙ കറ്റാനം കണ്ണനാകുഴിയിൽ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അയൽവാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ പത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. മുകളയ്യത്തു പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ പൊലീസ് പിടികൂടി.

മൊബൈൽ ഫോൺ വാങ്ങാൻ ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽനിന്നു പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നും തടയാൻ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയിൽ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാൻ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിൻ രക്ഷപ്പെട്ടത്. ജെറിനെ വീട്ടിൽനിന്നാണു പിടികൂടിയത്. ഇയാൾ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.