എയർസെൽ – മാക്സിസ് കേസ്: ചിദംബരത്തിന്‍റെയും മകന്‍റെയും അറസ്റ്റ് നവംബര്‍ ഒന്നുവരെ തടഞ്ഞു

പി. ചിദംബരം (ഫയല്‍ ചിത്രം)

ന്യൂഡൽഹി∙ എയർസെൽ – മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും അറസ്റ്റിൽനിന്നു നൽകിയിട്ടുള്ള പരിരക്ഷ നവംബർ ഒന്നുവരെ നീട്ടി നൽകി സിബിഐ പ്രത്യേക കോടതി. ചിദംബരം നൽകിയ ഹർജിയിൽ വിശദമായ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സിബിഐയുടെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ്, കേസ് പരിഗണിക്കുന്നതു നവംബർ ഒന്നിലേക്ക് മാറ്റി പ്രത്യേക കോടതി ജഡ്ജി ഒ.പി. സയ്നി ഉത്തരവിട്ടത്.

കേസിൽ ചിദംബരത്തെയും മകനയും പ്രതികളാക്കി ജൂലൈ 19നു സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിബിഐ ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രം കോടതി അടുത്തുതന്നെ പരിഗണിക്കാനിരിക്കുകയാണ്. മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് സിബിഐയുടെ ആരോപണം.

മുൻ ടെലികോം മന്ത്രി ദയാനിധി മാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഫയൽ ചെയ്ത കുറ്റപത്രത്തിൽ സിബിഐ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. മാരനും കേസിലെ ആരോപണവിധേയരായ മറ്റുള്ളവർക്കുമെതിരെ വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി, കോടതി ഇവരെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചിരുന്നു.