രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നു: ജാഗ്രത വേണമെന്ന് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ ശബരിമല സമരത്തിൽ‌ ജാഗ്രത വേണമെന്ന് സിപിഎമ്മിന്റെ മുന്നറിയിപ്പ്. രണ്ടാം വിമോചന സമരത്തിനു ചിലർ കോപ്പുകൂട്ടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപനപരമായ നിലപാടു പാടില്ല. കോടതി വിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. തിരുവനന്തപുരത്ത് പാർട്ടി അംഗങ്ങൾക്കുള്ള റിപ്പോർട്ടിങ്ങിലാണ് കോടിയേരി ഇക്കാര്യത്തില്‍ വിശദീകരണം നൽകിയത്. യുവതീ പ്രവേശന വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നേരത്തേ നിർദേശം നൽകിയിരുന്നു. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റി നിർദേശിച്ചത്. 

വിധി നടപ്പാക്കുന്നതിൽ നിന്നു പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.