പ്രശ്നങ്ങള്‍ പരിഹരിക്കണം, ആവശ്യപ്പെട്ടാൽ സർക്കാർ ഇടപെടും: ‘അമ്മ’യോടു ബാലൻ

എ.കെ. ബാലൻ

തിരുവനന്തപുരം∙ ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നു മന്ത്രി എ.കെ. ബാലന്‍. വനിതാകൂട്ടായ്മയ്ക്കു തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയുംവേഗം നീക്കണം. സര്‍ക്കാര്‍ പ്രശ്നത്തില്‍ കക്ഷിയല്ല, ആവശ്യപ്പെട്ടാല്‍മാത്രം ഇടപെടും. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഡബ്ള്യുസിസിയെ പിന്തുണച്ചു മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയും വി.എസ്. സുനിൽ കുമാറും രംഗത്തെത്തി. ഡബ്ള്യുസിസി അംഗങ്ങള്‍ അമ്മയ്ക്ക് ഉള്ളില്‍നിന്നു തന്നെ പോരാടണമെന്നും സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ അനാഥരാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതെന്നും സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

അതേസമയം, സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ ‘അമ്മ’ ഇതുവരെ പ്രതികരിച്ചിട്ടില്ല. വനിതാകൂട്ടായ്മയെ അവഗണിക്കാനാണ് അമ്മ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയിലെ അനൗപചാരികധാരണ. കേസ് കഴിയുംവരെ ദിലീപിന്റെ കാര്യത്തിലും നടപടികളുണ്ടാവില്ല.