ഉത്തരവാദപ്പെട്ടവർ, ഭരണഘടനാ വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

പിണറായി വിജയൻ

തൃശൂർ ∙  ശാസ്ത്രവും യുക്തിബോധവും വളർത്തേണ്ടതു മൗലിക ചുമതലയായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയ്ക്കു വിരുദ്ധമായി പുരാണങ്ങളെ  തെറ്റിദ്ധരിപ്പിക്കുകയാണ് ഉത്തരവാദപ്പെട്ട ചിലരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുരാതനകാലത്തു പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയെന്നും പശു ഓക്സിജൻ പുറത്തുവിടുന്ന ജീവിയാണെന്നും ജനിതക ശാസ്ത്രത്തിന്റെ തെളിവാണു കർണനെന്നും പറയുന്നവർ പുരാണകഥകളെ ചരിത്രമായി ബോധപൂർവം അവതരിപ്പിക്കുകയാണെന്നു പിണറായി പറഞ്ഞു.

ഇതു ഭരണഘടനാവിരുദ്ധമായ  പ്രവൃത്തിയാണെന്നും പിണറായി ഓർമിപ്പിച്ചു. പീച്ചി വനഗവേഷണ കേന്ദ്രത്തിൽ  അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിഷയത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായിയെ കരിങ്കൊടി കാണിക്കാൻ പീച്ചി പട്ടിക്കാട് കാത്തുനിന്ന 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മടങ്ങിയശേഷം വിട്ടയച്ചു.