ഫെയ്സ്ബുക് പ്രണയ വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയുടെ അമ്മയെ കുത്തിക്കൊന്നു

കൊല്ലപ്പെട്ട മേരിക്കുട്ടി വർഗീസ്, പ്രതി സതീഷ്

കൊല്ലം∙ മുംബൈയിൽ ജോലി നോക്കുന്ന മകളുടെ ഫെയ്സ്ബുക് പ്രണയം മാതാവിന്റെ ജീവെനെടുത്തു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് ആണ് പട്ടാപകൽ മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.

പാഴ്സൽ നൽകാനെന്ന വ്യാജേന വീട്ടിനുളളിൽ കടന്ന പ്രതി നെഞ്ചിന്റെ വലതുഭാഗത്തു കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റു രക്തം വാർന്നു പുറത്തേക്ക് ഒാടിയ മേരികുട്ടി റോഡ് വക്കിൽ കുഴഞ്ഞു വീണു. ഭർത്താവ് വർഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ ഉപരിപഠനത്തിന് ബെംഗളൂരുവിലും ആയതിനാൽ സംഭവസമയം വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിൽ നഴ്സായ മൂത്ത മകൾ ലിസ്സ പ്രതിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിൽ ആകുകയുമായിരുന്നു. വിവാഹ അഭ്യർഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി ലിസ്സ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.

ഇതേത്തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടിൽനിന്നും ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് സതീഷ് കുളത്തൂപ്പുഴയിൽ എത്തിയത്. എന്നാൽ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്സിയും ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവവും പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിനുശേഷം കടക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.