യുവതീപ്രവേശം വിലക്കണമെന്ന് ആവശ്യപ്പെടും: സർവകക്ഷി യോഗത്തിന് ബിജെപിയും

പത്തനംതിട്ടയിൽ ശബരിമല സംരക്ഷണ രഥയാത്രയു‌ടെ സമാപന സമ്മേളന വേദിയിലേക്കു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും എത്തിയപ്പോൾ.

തിരുവനന്തപുരം∙ ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർ‌വകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. യുവതീപ്രവേശം വിലക്കണമെന്നു യോഗത്തിൽ ബിജെപി ആവശ്യപ്പെടും. മണ്ഡലകാലം സുഗമമാക്കാൻ സർക്കാർ മുൻകയ്യെടുക്കണം. മറ്റു ഹിന്ദുസംഘടനകളെ യോഗത്തിലേക്കു വിളിക്കാത്തതിൽ ബിജെപി അതൃപ്തി അറിയിച്ചു.

ശബരിമല വിഷയത്തിൽ സമരം തുടരുന്ന കാര്യത്തിൽ സർവകക്ഷി യോഗത്തിനു ശേഷമായിരിക്കും തീരുമാനമെടുക്കുക. വ്യാഴാഴ്ച രാവിലെ 11 മണിക്കാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ യോഗം നടക്കുക. ശബരിമല യുവതീപ്രവേശത്തിൽ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ ജനുവരിയിൽ കേൾക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സർക്കാർ സർ‌വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്.

നേരത്തേയുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാൽ 10നും 50നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫ് നേതാക്കളും തീരുമാനമെടുത്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടു തള്ളിയാണു യോഗത്തിൽ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.