കാമുകനെ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു; 14 കാരനടക്കം 6 പേർ അറസ്റ്റിൽ

മംഗളൂരു ∙ കാമുകനെ കെട്ടിയിട്ട് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാൾ സ്വദേശിനിയാണു മംഗളൂരു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ മാനഭംഗത്തിന് ഇരയായത് സംഭവത്തിൽ. 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ അറസ്റ്റു ചെയ്തു.

നവംബർ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. യുവതി പരാതി നൽകിയിരുന്നില്ല. ബീച്ചിൽ കൂട്ടമാനഭംഗം നടന്നെന്നു മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നു. ഇതോടെ പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തു. തുടർന്നു പ്രതികളെ പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണു സൂചന.