നിയമസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 74.61 ഉം മിസോറമിൽ 75 ശതമാനവും പോളിങ്

മിസോറമിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ വരി നിൽക്കുന്നവർ

ഭോപ്പാൽ/ഐസ്വാൾ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളിലേക്കുള്ള പോളിങ് അവസാനിച്ചു. മധ്യപ്രദേശിൽ വൈകിട്ട് ആറു വരെ 74.61 ശതമാനമാണ് പോളിങ്. മിസോറമിൽ‌ 75 ശതമാനം പോളിങ്ങും രേഖപ്പെടുത്തി.  മധ്യപ്രദേശിൽ പോളിങ് ശതമാനം കൂടിയപ്പോൾ മിസോറമില്‍ അത് കുറഞ്ഞു. 2013ൽ 72.7 ശതമാനമായിരുന്നു മധ്യപ്രദേശിലെ വോട്ടിങ് ശതമാനം. മിസോറമിൽ‌ 2013ൽ 83.4 ശതമാനവും പോളിങ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു പരാതി ഉയർന്നു. കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ അടിയന്തര നടപടി ആവശ്യപ്പെട്ടു രംഗത്തെത്തി.

മൂന്നു മണിക്കൂറിലധികം വോട്ടെടുപ്പ് നിർത്തിവച്ച പോളിങ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് കമൽനാഥ് ഭോപ്പാലിൽ പറഞ്ഞു. നേരത്തേ 140 സീറ്റുകളിൽ ജയിക്കുമെന്നാണു പറഞ്ഞത്. എന്നാൽ വോട്ടിങ്ങിനുശേഷം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആശ്ചര്യകരമായ ഫലം ലഭിക്കുമെന്നാണു കരുതുന്നതെന്നും കമൽനാഥ് പറഞ്ഞു. വോട്ടുകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യന്ത്രങ്ങളിൽ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിനാണു വോട്ടെടുപ്പ്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നേരത്തേ പൂർത്തിയായി. എല്ലായിടത്തും ഡിസംബർ 11 നാണ് വോട്ടെണ്ണൽ.  മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പിന്റെ വിവരങ്ങൾ ചുവടെ വായിക്കാം..