പിണറായിയുടെ മതിലിന്റെ മേസ്തിരി വര്‍ഗീയതയില്‍ ആനന്ദം കണ്ടെത്തുന്നയാള്‍: ബെന്നി ബെഹനാന്‍

കോഴിക്കോട് : കേരളത്തിലെ ജനങ്ങളെ ജാതിയും മതവും തിരിച്ചു വേർതിരിക്കാനുള്ള മതിലാണ് പിണറായി വിജയൻ നിർമിക്കാൻ പോകുന്നതെന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ.

ശബരിമലയെ തകർത്തു കേരളത്തിലെ ക്ഷേത്രങ്ങളെ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. പിണറായി പണിയുന്ന മതിലിന്റെ മേസ്തിരി വിവാഹങ്ങളിൽ പോലും വർഗീയത കണ്ടെത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഹിന്ദു പാർലമെന്റിന്റെ നേതാവ് സി.പി.സുഗതനാണ്. 

പിണറായി മതിൽ പണിയുന്നതിന്റെ ലക്ഷ്യം ഇതിൽ നിന്നു വ്യക്തമാണ്. ശബരിമലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത് അവിടെ തീവ്രവാദികൾ വരുന്നതു കൊണ്ടല്ല. മറിച്ചു ശബരിമലയിലെ അസൗകര്യങ്ങളുടെ വിവരങ്ങൾ പുറത്തു പോകാതിരിക്കാനാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.