മിന്നലാക്രമണം: തുടര്‍ച്ചയായ മേനി പറച്ചില്‍ അനാവശ്യവെന്ന് മുന്‍ സൈനിക കമാന്‍ഡര്‍

ഛണ്ഡിഗഡ് ∙ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറം നടത്തിയ മിന്നല്‍ പ്രഹരത്തിന്റെ വിജയം തുടര്‍ച്ചയായി ഉയര്‍ത്തിക്കാട്ടുന്നത് അനാവശ്യമെന്ന് സൈനിക നടപടിയുടെ ഭാഗമായിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. ഉറിയില്‍ 19 ഇന്ത്യന്‍ സൈനികരെ കൊന്നതിനു തിരിച്ചടിയായി നടത്തിയ മിന്നലാക്രമണത്തിന്റെ തല്‍സമയ വീഡിയോ കണ്ട സൈനിക ഉദ്യോഗസ്ഥരില്‍ ഹൂഡയും ഉണ്ടായിരുന്നു. 

സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ നാളുകള്‍ക്കു ശേഷവും അതിന്റെ മേനി ഉയര്‍ത്തിക്കാട്ടുന്നത് അനാവശ്യമാണെന്നും റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു. സൈനിക നീക്കത്തെ രാഷ്ട്രീയവല്‍ക്കരിച്ചതു തെറ്റോ ശരിയോ എന്നു രാഷ്ട്രീയ നേതാക്കളോടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സൈനികനീക്കം അതീവരഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കി. 2016 സെപ്റ്റംബര്‍ 29-ന് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമം നടത്തിയപ്പോള്‍ നോര്‍തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ.