ഡൽഹി പൊലീസ് സംരക്ഷണത്തിൽ സുകാഷ് കൊച്ചിയിൽ, ഒപ്പം ലീനയും; അന്വേഷണം

സുകാഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ (ഫയല്‍ ചിത്രം)

കൊച്ചി∙ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീനാ മരിയ പോളിന്റേയും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിന്റേയും ഇടപാടുകള്‍ പരിശോധിച്ചു പൊലീസ്. മൂന്നുമാസം മുന്‍പു നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകാഷ് താമസിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകാഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം.

ചികില്‍സ ആവശ്യങ്ങള്‍ക്കായാണു സുകാഷ് ഇവിടെ മുറിയെടുത്തതെന്ന് റിസോർട്ട് മാനേജർ ഫൈസൽ പറഞ്ഞു. ദിവസവും ഒന്നരമണിക്കൂറിലേറെ ചികില്‍സയ്ക്കായി റിസോര്‍ട്ടില്‍നിന്ന് ഇരുവരും പുറത്തുപോകാറുണ്ടായിരുന്നു. ഇവര്‍ക്ക് സന്ദര്‍ശകർ ഒട്ടേറെയുണ്ടായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു. കൊച്ചി സ്വദേശികളായ മൂന്നുപേര്‍ ബോസിനെന്നു പറഞ്ഞാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കേസിലെ പ്രതിയാണെന്നോ പൊലീസ് ഒപ്പമുണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും മാനേജർ വ്യക്തമാക്കി.

ഈ റിസോര്‍ട്ട് കൂടാതെ കൊച്ചിയിലെ മറ്റ് രണ്ട് റിസോര്‍ട്ടുകളിലും ഇവർ ‍താമസിച്ചതായാണു പൊലീസിനു ലഭിക്കുന്ന വിവരം. ഈ വരവില്‍ നടത്തിയ ഇടപാടുകളാണോ ഇപ്പോഴത്തെ വെടിവയ്പില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.