അമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം മകൻ കഴിഞ്ഞത് എട്ട് ദിവസം

ബംഗാൾ∙ കൊൽക്കത്ത സാൾട്ട്‍ലേക്കിൽ വൃദ്ധയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കൃഷ്ണ ഭട്ടാചാര്യ (75)യുടെ ഏഴ്–എട്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് രണ്ട് നിലയുള്ള വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന ഇവരുടെ മകൻ മൃതദേഹത്തോടൊപ്പം വീട്ടിൽ ഇത്രയും ദിവസം കഴിയുകയായിരുന്നു. 

വീട്ടില്‍നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളാണു പൊലീസിനെ വിവരം അറിയിച്ചത്. വൃദ്ധയുടെ മകനെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

ഇതാദ്യമായല്ല ‍കൊൽക്കത്തയിൽ മരണത്തിന് ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  ബന്ധുക്കളോടൊപ്പം കണ്ടെത്തുന്നത്. 2015 ജൂണില്‍ കൊൽക്കത്ത റോബിൻസൺ സ്ട്രീറ്റിൽ പാർത്ത ഡേ (44) എന്നയാൾ സഹോദരിയുടെയും വളർത്തുനായയുടെയും അസ്ഥികൂടത്തോടൊപ്പം ആറുമാസത്തോളം ജീവിച്ചതായി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലിൽ ശുഭഭ്രത മജുംദാർ സ്വന്തം അമ്മയുടെ മൃതദേഹം മൂന്ന് വർഷമായി ഫ്രിജിൽ സൂക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി.