13 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും

കാസര്‍കോട്∙ കത്തി വീശി മാതാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 13 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനു ജീവപര്യന്തവും അരലക്ഷം രൂപ പിഴയും ശിക്ഷ. ഉപ്പള പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുൽ കരീമിനാണ് (34) കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.

പ്രതിയുടെ അവസാന ശ്വാസം നിലയ്ക്കുന്നതു വരെയും തടവിൽ കഴിയണം. പോക്സോ നിയമം നിലവിൽ വന്ന ശേഷം കേരളത്തിൽ ജീവപര്യന്തം ശിക്ഷ നൽകുന്ന ആദ്യ വിധിയാണ് ഇത്. കഴിഞ്ഞ ഏപ്രിൽ 2 നു പുലർച്ചെ 4 നു സ്വന്തം വീട്ടിൽ തന്നെയാണു കേസിനു കാരണമായ സംഭവം നടന്നത്. മാതാവിന്റെ സാന്നിധ്യത്തിലാണ് 9ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചത്.

കത്തി വീശിയപ്പോൾ കുട്ടിയുടെ ഇടതു കൈയ്ക്കു പരുക്കേറ്റിരുന്നു. നേരത്തേയും പീഡിപ്പിച്ചുവെന്നു പെൺകുട്ടി മൊഴി നൽകിയിരുന്നു. 376 (എഫ്), 506 (2), 324 വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തതായാണു കോടതി കണ്ടെത്തിയിട്ടുള്ളത്.