കാബൂൾ ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർക്കു നേരെ യുഎസ് സൈന്യം ഏറ്റവും വലിയ ആണവേതര ബോംബ് ആക്രമണം നടത്തിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്.ആർ.മക്മാസ്റ്റർ കാബൂളിൽ എത്തി.
യുഎസ് ആക്രമണത്തിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നയതന്ത്ര പ്രതിനിധിയായി ആദ്യമായി അഫ്ഗാനിസ്ഥാനിലെത്തിയ മാക്മാസ്റ്റർ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു സുപ്രധാന ചർച്ചകൾ നടത്തുമെന്നു ട്വീറ്റ് ചെയ്തു.
മക്മാസ്റ്ററെ സ്വാഗതം ചെയ്ത അഫ്ഗാനിസ്ഥാൻ, തുടരുന്ന യുഎസ് പിന്തുണയ്ക്കു നന്ദി പറഞ്ഞു. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43/ബി ഉപയോഗിച്ചാണു നംഗർഹാറിലെ ഐഎസ് കേന്ദ്രം ആക്രമിച്ചത്.