Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് നാമിന്റെ കൊല: മലേഷ്യയിൽ വിചാരണ തുടങ്ങി

FILES-JAPAN-NKOREA-MALAYSIA-CRIME-TRIAL കിം ജോങ് നാം, പ്രതികളായ ദോവാൻ തി ഹൂങ്, സിതി ആയിശ.

ക്വാലലംപുർ∙ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം കൊല്ലപ്പെട്ട കേസിൽ മലേഷ്യയിലെ കോടതിയിൽ വിചാരണ തുടങ്ങി. പ്രതികളായ ഇന്തൊനീഷ്യൻ യുവതി സിതി ആയിശ(25) യും വിയറ്റ്നാം വംശജ ദോവാൻ തി ഹൂങ്ങും(28) കുറ്റം നിഷേധിച്ചു.

ക്വാലലംപുർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ഫെബ്രുവരി 13നു കിം ജോങ് നാമിനെ ഇരുവരും നിരോധിത രാസായുധം മുഖത്തു തേച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മറ്റു നാലുപേരെ കൂടി പ്രതിചേർത്താണു കുറ്റപത്രം.

കിം ജോങ് ഉന്നുമായി അകൽച്ചയിലായിരുന്ന നാമിന്റെ കൊലയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന ആരോപണം ശക്തമാണ്. കൊലപാതകമാണു ചെയ്യുന്നതെന്നറിയില്ലായിരുന്നുവെന്നും ടിവി റിയാലിറ്റി ഷോയുടെ ഭാഗമായ തമാശയാണെന്നാണു വിശ്വസിച്ചിരുന്നതെന്നും രണ്ടു യുവതികളും കോടതിയിൽ പറഞ്ഞു.

എന്നാൽ, ക്വാലലംപുരിലെ വിവിധ ഷോപ്പിങ് മാളുകളിൽ ഇതിനായി ഒട്ടേറെത്തവണ പരിശീലനം നടത്തിയശേഷമാണു നാമിനെ ആക്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കുറ്റം തെളിഞ്ഞാൽ രണ്ടു യുവതികൾക്കും വധശിക്ഷ ലഭിക്കും.

related stories