ക്വാലലംപുർ∙ ഉത്തര കൊറിയൻ ഏകാധിപതിയുടെ അർധസഹോദരൻ കിം ജോങ് നാമിന്റെ മൃതദേഹം മലേഷ്യ എംബാം ചെയ്തു. ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വരാതിരുന്ന സാഹചര്യത്തിലാണു മൃതദേഹം കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചത്.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു രഹസ്യമായി എംബാം ചെയ്യാൻ കൊണ്ടുപോയത്. കഴിഞ്ഞമാസം 13നു ക്വാലലംപുർ രാജ്യാന്തര വിമാനത്താവളത്തിലാണു നാം കൊല്ലപ്പെട്ടത്.
നിരോധിത രാസായുധം ഉപയോഗിച്ചു രണ്ടു വനിതകളാണു നാമിനെ കൊലപ്പെടുത്തിയതെന്നാണു മലേഷ്യൻ പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തതോടെ ഉത്തര കൊറിയ–മലേഷ്യ ബന്ധം ഉലഞ്ഞു.
മലേഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും രാജ്യംവിടാൻ അനുവദിക്കാതെ ഉത്തര കൊറിയ തടഞ്ഞുവച്ചിരിക്കുകയാണ്. അതേസമയം, തർക്കം ഒത്തുതീർപ്പിലെത്തിക്കാൻ ചർച്ചകൾ നടക്കുന്നതായും വിവരമുണ്ട്.