ബെർലിൻ∙ സൗരയൂഥത്തിനു പുറത്തു വ്യാഴവുമായി സാമ്യമുള്ള നാലു ഗ്രഹങ്ങളെ കണ്ടെത്തി. ബഹിരാകാശ നിരീക്ഷണ കൂട്ടായ്മയായ ‘ഹാറ്റ്സൗത്ത് ടെലിസ്കോപ് നെറ്റ്‌വർക്ക്’ നടത്തിയ സർവേയിൽ കണ്ടെത്തിയ എക്സോപ്ലാനറ്റുകൾക്കു ഹാറ്റ്സ് 50 ബി, 51 ബി, 52 ബി, 53 ബി എന്നിങ്ങനെയാണു പേര്. വ്യാഴവുമായി രൂപത്തിലും വലുപ്പത്തിലും സാമ്യമുള്ള ഇത്തരം ഗ്രഹങ്ങൾ ‘ഹോട്ട് ജൂപ്പിറ്റർ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇവയോരോന്നും ഓരോ കുള്ളൻ നക്ഷത്രങ്ങളെ വലംവയ്ക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള അകലം കുറവായതിനാൽ ഗ്രഹങ്ങളുടെ അന്തരീക്ഷ താപനില ഉയർന്നതാണ്. ഇവയിൽ ഹാറ്റ്സ് 50 ബി എന്ന ഗ്രഹം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള എക്സോപ്ലാനറ്റുകളിൽ ഏറ്റവും ചെറുതാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
∙ പഠിപ്പുരവാതില്‍
എക്സോപ്ലാനറ്റ് സൗരയൂഥത്തിനു പുറത്ത്, മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹത്തിനെയാണ് എക്സോപ്ലാനറ്റ് എന്നു വിളിക്കുന്നത്. ഇതുവരെ 3526 എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. 1995ൽ ജനീവ സർവകലാശാലയിലെ മൈക്കിൾ മേയറും ഡിഡിയർ ക്യൂലോസുമാണ് ആദ്യമായി എക്സോപ്ലാനറ്റുകളെ കണ്ടെത്തിയത്. സൂര്യനിൽ നിന്ന് 50 പ്രകാശവർഷം അകലെയുള്ള 51 പെഗാസി നക്ഷത്രത്തിന്റെ ഗ്രഹമായ 51 പെഗാസി ബിയെയാണ് ഇവര്‍ കണ്ടെത്തിയത്.