നയ്റോബി∙ നാലു വർഷത്തെ ഇടവേളയ്ക്കുശേഷം സൊമാലി കടൽകൊള്ളക്കാർ എട്ടു ജോലിക്കാരുള്ള ദി ആരിസ് 13 എന്ന വാണിജ്യക്കപ്പൽ തട്ടിയെടുത്തു. ശ്രീലങ്കയിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ ഉടമകൾ പാനമ കമ്പനിയായ ആർമി ഷിപ്പിങ് ആണെന്നും യുഎഇയിലെ അറോറ ഷിപ് മാനേജ്മെന്റിനാണ് ഇതിന്റെ നടത്തിപ്പുചുമതലയെന്നും ഇക്വാസിസ് എന്ന ഷിപ്പിങ് ഡേറ്റ വെബ്സൈറ്റ് വ്യക്തമാക്കി.
കപ്പൽ അപകട സന്ദേശം അയച്ചിരുന്നു. തുടർന്ന് ഗതിമാറിപ്പോയി. നാവികസേന തിരച്ചിൽ നടത്തുന്നു. 2011ൽ സൊമാലി കടലിൽ കപ്പലുകൾക്ക് നേരെ 237 തവണ ആക്രമണമുണ്ടായി. നൂറുകണക്കിനാളുകളെ കൊള്ളക്കാർ തടവിലാക്കുകയും ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളുടെ നാവികസേനകൾ സംയുക്തമായി പ്രതിരോധത്തിനിറങ്ങിയതോടെയാണ് കൊള്ള നിയന്ത്രണാധീനമായത്.