ബോളർമാർ തോൽപിച്ചു: ഹർഭജൻ

ന്യൂഡൽഹി∙ നിർണായക സമയത്തു ബോളർമാർ പതറിപ്പോയതാണു പാക്കിസ്ഥാനെതിരെ ചാംപ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിൽ ഇന്ത്യയുടെ തോൽവിക്കു കാരണമെന്നു വെറ്ററൻ ഓഫ്സ്പിന്നർ ഹർഭജൻ സിങ് പറഞ്ഞു.

മധ്യ ഓവറുകളിൽ റണ്ണൊഴുക്കു തടയാനാവാത്തതും സ്പിന്നർമാർ നിറംകെട്ട പ്രകടനം നടത്തിയതും കളിയുടെ ഫലത്തിൽ നിർണായകമായി. ‘‘ നല്ല തുടക്കമായിരുന്നില്ല. സ്പിന്നർമാർ മോശമാവുകയും ചെയ്തു. വിക്കറ്റുകൾ നേടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.’’

മുൻമൽസരങ്ങളുടെ നിലവാരത്തിലേക്കു ഫീൽഡർമാർ ഉയർന്നില്ലെന്നും ഹർഭജൻ പറഞ്ഞു. കാര്യങ്ങൾ സംഭവിപ്പിക്കുന്നതിനു പകരം വിക്കറ്റിനായി കാത്തിരിക്കുന്ന സമീപനമായിരുന്നു ഇന്ത്യയുടേത്.