കാൻഡി∙ ‘സെഞ്ചുറിയിൽ മാത്രം ഞാൻ തൃപ്തനല്ല. ടീമിലിടം കിട്ടാൻ ഫിറ്റായി നിൽക്കണം’ ധാംബുള്ളയിലെ മിന്നും സെഞ്ചുറിക്കുശേഷം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ ആശങ്ക കായികക്ഷമതയെക്കുറിച്ചായിരുന്നു. അടുത്ത ലോകകപ്പിനായി ഇന്ത്യയ്ക്കു വേണ്ടതു ‘ഫിറ്റാ’യ താരങ്ങളെ മാത്രമാണെന്ന പരിശീലകൻ രവിശാസ്ത്രിയുടെ വാക്കുകൾ കൂടി ചേർത്തുവായിച്ചാൽ ഒരുകാര്യം വ്യക്തമാകും.
പരമ്പരാഗത സിലക്‌ഷൻ മാനദണ്ഡങ്ങളെ കടത്തിവെട്ടി കായികക്ഷമതാ പരീക്ഷകൾ ഇന്ത്യൻ ടീമിന്റെ വിജയമന്ത്രമാകുന്നു. നാളെ ചെപ്പോക്കിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിലും കായികക്ഷമത നിലനിർത്തുന്നവർ മാത്രമേ ഇടംപിടിക്കൂവെന്നാണു ടീം മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. ബാറ്റിങ്, ബോളിങ് പരിശീലനത്തിനുശേഷം ടീമംഗങ്ങൾ ഫിറ്റ്നസ് പരിശീലകനൊപ്പവും ഇപ്പോൾ സമയം ചെലവഴിക്കുന്നുണ്ട്.