ബെംഗളുരു ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ സാമാന്യം മികച്ച പ്രകടനമായിരുന്നു ഹാർദ്ദിക് പാണ്ഡ്യയുടേത്. ടീമിന് വിജയം സമ്മാനിക്കാനായില്ലെങ്കിൽ 41 പന്തിൽ 40 റൺസെടുത്ത പാണ്ഡ്യയുടെ ഇന്നിങ്സ് ശ്രദ്ധേയമായി. ഒരു ബൗണ്ടറിയും മൂന്നു കൂറ്റൻ സിക്സും നിറം ചാർത്തിയ ഇന്നിങ്സായിരുന്നു അത്.
എന്നാൽ, സ്റ്റേഡിയത്തെ ചുംബിച്ച ഹാർദ്ദിക്കിന്റ മൂന്നു കൂറ്റൻ സിക്സുകളിലൊന്ന് പതിച്ചത് സ്റ്റേഡിയത്തിൽ കളി കാണുകയായിരുന്ന ടോസിത് അഗർവാൾ (24) എന്ന ആരാധകന്റെ മുഖത്താണ്. പന്ത് വരുന്നതുകണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ അതു മുഖത്തു പതിച്ചു. സ്റ്റേഡിയത്തിലെ ഫസ്റ്റ് എയ്ഡ് മുറിയിലത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ടോസിതിനെ ഹോസ്മത്ത് ആശുപത്രിയിലേക്കു മാറ്റി.
പന്തു പതിച്ച് കീഴ്ച്ചുണ്ടിന് സമീപമാണ് പരുക്കേറ്റത്. പല്ലിനും താടിയെല്ലിനും പൊട്ടലുണ്ടെന്നാണ് സൂചന. ടോസിത് അപകടനില തരണം ചെയ്തെങ്കിലും ചുണ്ടിനോടു ചേർന്ന് തുന്നലിടേണ്ടി വന്നു. പല്ലിനും ഇളക്കം സംഭവിച്ചിട്ടുണ്ട്. ഫിനാന്‍സ് എക്സിക്യൂട്ടീവായ ടോസിത് കോംപ്ലിമെന്ററി പാസുമായാണ് കളി കാണാനെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 മത്സരത്തിനിടയിലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. സുരേഷ് റെയ്‌ന സിക്സ് പറത്തിയ പന്തു പതിച്ച് ആറു വയസ്സുകാരന്റെ കാലിലാണ് പരുക്കേറ്റത്.