ന്യൂഡൽഹി∙ ഒരു പരിശീലന മൽസരത്തിന്റെ പോലും പരിചയസമ്പത്തില്ലാതെ ദക്ഷിണാഫ്രിക്കയെ ആദ്യ ടെസ്റ്റിൽ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്നു ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി നിശ്ചയിച്ചിരുന്ന ദ്വിദിന മൽസരം റദ്ദാക്കുന്നതായി ഇന്ത്യൻ ബോർഡ് അറിയിച്ചെന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. പകരം രണ്ടു ദിവസം പരിശീലന സെഷനുകൾക്കായി ചെലവിടനാണത്രേ ഇന്ത്യൻ ടീമിന്റെ തീരുമാനം. ജനുവരി അഞ്ചിനു കേപ്ടൗണിലാണ് ആദ്യ ടെസ്റ്റ്.
അതേ സമയം മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, നവ്ദീപ് സെയ്നി എന്നിവർ നെറ്റ് ബോളർമാരായി ദക്ഷിണാഫ്രിക്കയിലേക്കു പോകുമെന്ന് ഇന്ത്യൻ ബോർഡ് അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർമാരെ ഫലപ്രദമായി നേരിടുന്നതിനുള്ള പരിശീലനത്തിനു വേണ്ടിയാണ് ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ കൊണ്ടുപോകുന്നത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസില്‍ തമ്പിക്ക് കൊച്ചിയില്‍ ആവേശോജ്വല സ്വീകരണം നൽകി. രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിനുശേഷം മടങ്ങിയെത്തിയപ്പോഴാണ് ബേസിലിന് ആരാധകർ സ്വീകരണം നൽകിയത്. ഇന്ത്യന്‍ ജഴ്സി ധരിച്ച് ദേശീയഗാനം കേള്‍ക്കുക ഏറെ നാളായുള്ള ആഗ്രഹമാണെന്ന് ബേസില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാടും വീടും കോച്ചുമാണ് തന്നെ വളര്‍ത്തിയതെന്നും ശനിയാഴ്ച ടീമിനൊപ്പം ചേരുമെന്നും ബേസില്‍ അറിയിച്ചു.