ന്യൂഡൽഹി∙ വിദേശ പര്യടന വേളയിൽ താരങ്ങൾക്കൊപ്പം ഭാര്യമാരെ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ ഇപ്പോഴുള്ള നിയമം മാറ്റണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടു. നിലവിൽ വിദേശപര്യടന വേളയിൽ ഭാര്യമാർക്ക് ക്രിക്കറ്റ് താരങ്ങൾക്കൊപ്പം രണ്ടാഴ്ച താമസിക്കാൻ അനുമതിയുണ്ട്. ഇതു തന്നെ ഇത്തവണത്തെ ഇംഗ്ലിഷ് പര്യടന വേളയിലാണ് തുടങ്ങിയത്.
ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടന വേളയിൽ ഭാര്യാസമേതരായി താമസിപ്പിക്കണം എന്നാണ് കോഹ്‍ലിയുടെ ആവശ്യം. ഇതുസംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കും കോഹ്‍ലി നിവേദനം നൽകിയതായി ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റന്റെ ആവശ്യപ്രകാരം ഇതുസംബന്ധിച്ച നിവേദനം ഔദ്യോഗികമായി നൽകാൻ സമിതി ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യനോടും ആവശ്യപ്പെട്ടു.