അബുദാബി ∙ആറു പന്തിൽ നാലു വിക്കറ്റെടുത്ത നേഥൻ ലയണിന്റെ മാസ്മരിക പ്രകടനത്തിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 282 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റിന് 20 റൺസെടുത്തു.
ഉച്ചഭക്ഷണത്തിന് അര മണിക്കൂർ മുൻപ് 57ന് ഒന്ന് എന്ന നിലയിൽ മുന്നേറുമ്പോഴാണു പാക്കിസ്ഥാനെ ലയൺ വീഴ്ത്തിയത്. ലയണിന്റെ ഒരു ഓവറിന്റെ അവസാന രണ്ടു പന്തുകളിൽ അസർ അലി(15), ഹാരിസ് സൊഹെയ്ൽ (0) എന്നിവർ പുറത്തായി. അടുത്ത ഓവർ മെയ്ഡൻ. ലയണിന്റെ അടുത്ത ഓവറിന്റെ ആദ്യ പന്ത് പ്രതിരോധിച്ച് അസദ് ഷഫീഖ് ഹാട്രിക് ഒഴിവാക്കി. അടുത്ത പന്തിൽ റിവ്യുവിലൂടെ ഷഫീഖ് പുറത്ത്. രണ്ടു പന്തിനുശേഷം ബാബർ അസമിനെ ബോൾ ചെയ്ത് ലയൺ പാക്കിസ്ഥാൻ സ്കോർ 57ന് അഞ്ച് എന്ന നിലയിലെത്തിച്ചു. ഫഖർ സമാനും(94) ക്യാപ്റ്റൻ സർഫറാസും(94) ചേർന്ന് ആറാം വിക്കറ്റിന് 147 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ സുരക്ഷിതത്വത്തിലേക്കു നയിക്കുമ്പോൾ ഇരുവരേയും പുറത്താക്കി ലബുഷെയ്ന്റെ വക കടുത്തപ്രഹരം. 282ൽ പാക്ക് ഇന്നിങ്സിനു വിരാമം.
ദുബായിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയത്തോളം വലിയ സമനില പൊരുതി നേടിയ ഓസീസ് 2011നു ശേഷം ഏഷ്യയിൽ ഒരു പരമ്പരജയം സ്വപ്നം കാണുന്നു.
സ്കോർ: പാക്കിസ്ഥാൻ (ഒന്നാം ഇന്നിങ്സ്): 282 (ഫഖർ സമാൻ 94, സർഫറാസ് അഹമ്മദ് 94, നേഥൻ ലയൺ 4–78, മാർനസ് ലബുഷെയ്ൻ 3–45); ഓസ്ട്രേലിയ (ഒന്നാം ഇന്നിങ്സ്) രണ്ടിന് 20 (ഫിഞ്ച് 13*, മുഹമ്മദ് അബ്ബാസ് 2–9).