15 കളികൾ; ഇന്ത്യൻ ടീമിന് മൽസരപ്പെരുമഴ

മുംബൈ ∙ ഫിഫ റാങ്കിങ്ങിലെ മുന്നേറ്റത്തിന്റെ ആവേശത്തിൽ കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം. അടുത്ത 13 മാസത്തിനുള്ളിൽ ഇന്ത്യൻ ടീം 15 രാജ്യാന്തര മൽസരങ്ങൾ കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതിൽ എട്ടെണ്ണം ഹോം മൽസരങ്ങളാണ്.

എല്ലാ മൽസരങ്ങളും സംപ്രേഷണം ചെയ്യാൻ സ്റ്റാർ സ്പോർട്സുമായി ധാരണയായതായും എഐഎഫ്എഫ് അറിയിച്ചു. ജൂൺ ആറിനു മുംബൈയിൽ നേപ്പാളുമായിട്ടാണ് ഇന്ത്യയുടെ അടുത്തമൽസരം.

ഏഴുദിവസങ്ങൾക്കുശേഷം ബെംഗളൂരുവിൽ കിർഗിസ്ഥാനുമായി ഏഷ്യൻ കപ്പ് യോഗ്യതാ മൽസരം. ഓഗസ്റ്റിൽ നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന ചാംപ്യൻസ് കപ്പിന് ഇന്ത്യ ആതിഥ്യമരുളും. ഇന്ത്യയ്ക്കു പുറമെ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക മേഖലകളിൽനിന്നുള്ള ഓരോ ടീമുകളും പങ്കെടുക്കും. ഇതിനുശേഷം എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിൽ മക്കാവുവുമായുള്ള ഹോം–എവേ മൽസരങ്ങളും മ്യാൻമറുമായുള്ള ഹോം മൽസരവും. ഇതിനുശേഷം മൂന്നു സൗഹൃദ മൽസരങ്ങൾ.

അടുത്ത വർഷം മാർച്ച് 27ന് കിർഗിസ്ഥാനുമായുള്ള ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് എവേ മൽസരത്തോടെ 13 മൽസരങ്ങൾ പൂർത്തിയാകും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആറു മൽസരങ്ങളാണ് ഇന്ത്യ കളിച്ചത്.