ഒരു മാസത്തിനകം തിരിച്ചെത്തും: നെയ്മർ

സാവോപോളോയിൽ സ്വകാര്യ ചടങ്ങിനെത്തിയ നെയ്മർ

സാവോപോളോ ∙ പരുക്കിൽ നിന്നും പൂർണമുക്‌തനായി മേയ് 17ന് കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിൽ മാഴ്സെയ്ക്കെതിരെയുള്ള മൽസരത്തിനിടെ പരുക്കേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. 

‘‘ഞാൻ അവസാന പരീക്ഷയിലാണ്. എല്ലാം വിചാരിച്ചതു പോലെ നടന്നാൽ മേയ് 17ന് ഞാൻ കളിക്കളത്തിൽ തിരിച്ചെത്തും..’’– പിഎസ്ജി ക്ലബിന്റെ താരമായ നെയ്മർ പറഞ്ഞു. ജൂൺ 14നു തുടങ്ങുന്ന ലോകകപ്പാണ് തന്റെ മനസ്സിലുള്ളതെന്നും നെയ്മർ പറഞ്ഞു. ‘‘നാലു വർഷമായി ഞാൻ ഇതിനു വേണ്ടി കാത്തിരിക്കുന്നു. ലോകകപ്പ് ആവുമ്പോഴേക്കും പൂർണസജ്ജനായിരിക്കും ഞാൻ..’’– നെയ്മർ പറഞ്ഞു. ജൂൺ 17ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മൽസരം. ‘‘പലർക്കും എന്റെ കാര്യത്തിൽ സംശയമുണ്ടെന്ന് എനിക്കറിയാം. കരിയറിലെ ആദ്യ ശസ്ത്രക്രിയ ആയതിനാൽ എനിക്കും ആ പേടിയുണ്ടായിരുന്നു.

പക്ഷേ, ഇപ്പോൾ അതെല്ലാം മാറി. ലോകകപ്പിനു മുൻപുള്ള ഒരു വിശ്രമവേള കൂടിയായിട്ടാണ് ഞാനിതിനെ കാണുന്നത്..’’ – നെയ്മർ പറഞ്ഞു.