മഡ്രിഡ് ∙ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചു ജിറോണ എഫ്സിയെ റയൽ മഡ്രിഡ് തകർത്തു (4–1). 16–ാം മിനിറ്റിൽ ബോർജാ ഗാർഷ്യ ജിറോണയെ മുന്നിലെത്തിച്ചെങ്കിലും 39–ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിനു സമനില നൽകി. 52–ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ റയലിന്റെ ലീഡ് ഉയർത്തിയ ബെൻസെമ 80–ാം മിനിറ്റിലും സ്കോർ ചെയ്ത് റയലിന്റെ വിജയം ഉറപ്പിച്ചു. 59–ാം മിനിറ്റിൽ സൂപ്പർ താരം ഗാരത് ബെയ്‌ലും റയലിനായി ഗോളടിച്ചു.
എട്ടാം മിനിറ്റിൽ ബെൻസെമ ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. അധികം താമസിയാതെ ബോർജായുടെ ഗോളിൽ ജിറോണ മുന്നിലെത്തിയതോടെ ഗോൾ മടക്കാൻ റയൽ മുന്നേറ്റനിര ആർത്തിരമ്പിയെത്തി. മാർക്കോ അസെൻസിയോയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റിയിൽനിന്നാണു റാമോസ് ഗോൾ മടക്കിയത്. രണ്ടാം പകുതിയിൽ അസെൻസിയോ റയലിനായി രണ്ടാം പെനൽറ്റിയും നേടി.