ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റിക്കു പ്രീമിയർ ലീഗ് വെറും കുട്ടിക്കളി! സീസൺ 11 മൽസരങ്ങൾ പിന്നിടുമ്പോൾ നാലാം തവണയാണ് സിറ്റി എതിർ ഗോൾവലയിൽ അഞ്ചിലേറെ ഗോളുകൾ കൊണ്ടിടുന്നത്. എതിഹാദ് സ്റ്റേഡിയത്തിൽ സതാംപ്ടനെ 6–1ന് ഗോൾ വിരുന്നൂട്ടിയതോടെ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് ലീഡ് 2 പോയിന്റ്. ക്രിസ്റ്റൽ പാലസിനെ 3–1നു തോൽപ്പിച്ച ചെൽസിയാണ് രണ്ടാം സ്ഥാനത്ത്.
ഉജ്വല ഫോമിൽ കളിക്കുന്ന റഹിം സ്റ്റെർലിങിന്റെ ഇരട്ട ഗോളുകളാണ് സിറ്റി ജയത്തിന്റെ സവിശേഷത. സെർജിയോ അഗ്യൂറോ, ഡോവിഡ് സിൽവ, ലെറോയ് സാനെ എന്നിവരും സ്കോർ ചെയ്തു. ഒരു ഗോൾ സതാംപ്ടൻ താരം വെസ്‌ലി ഹോട്ടിന്റെ ബൂട്ടിൽ നിന്നുള്ള സെൽഫ് ഗോൾ. സ്റ്റാംഫഡ് ബ്രിജിൽ അൽവാരോ മൊറാത്തയുടെ ഇരട്ടഗോളുകളാണ് ക്രിസ്റ്റൽ പാലസിനെതിരെ ചെൽസിക്കു വിജയം സമ്മാനിച്ചത്.