പാരിസ് ∙ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാർ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെ, പക്ഷേ ഇത്തവണ ബലോൻ ദ് ഓർ പുരസ്കാരം തനിക്കുള്ളതാണെന്ന് ഫ്രഞ്ച് കൗമാരതാരം കിലിയൻ എംബപെ. റഷ്യയിൽ നടന്ന ലോകകപ്പിൽ 4 ഗോളുകളുമായി ഫ്രാൻസിനെ ജേതാക്കളാക്കാൻ മുഖ്യ പങ്കു വഹിച്ച പത്തൊമ്പതുകാരൻ പിഎസ്ജി താരം പാരിസിൽ നടന്ന ചടങ്ങിലാണ് തുറന്നടിച്ചത്.
കഴിഞ്ഞ 10 ബലോൻ ദ് ഓർ പുരസ്കാരങ്ങൾ മെസ്സിയും റൊണാൾഡോയും വീതം വച്ചെടുത്തു. ഇന്നും അവരെ മറികടക്കാൻ ആർക്കും കഴിയില്ല. അവരുടെ മികവ് നിസ്സാരമാകണമെങ്കിൽ അതിനേക്കാൾ മികച്ച ഒരു കളിക്കാരൻ വരണം. നിലവിൽ അങ്ങനെയൊരു താരം കഴിവു തെളിയിച്ചിട്ടില്ല. പക്ഷേ, ഇക്കഴിഞ്ഞ വർഷം ലോകകപ്പിന്റേതാണ്. ലോകകപ്പിലെ പ്രകടനം ബലോൻ ദ് ഓർ പുരസ്കാര നിർണയത്തിൽ സ്വാധീനം ചെലുത്തും. പുരസ്കാരം എനിക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ കാരണമിതാണ് – എംബപെ പറഞ്ഞു.
ഫ്രാൻസിനെ 1998ൽ ലോകചാംപ്യന്മാരാക്കിയ സിനദിൻ സിദാനു ശേഷം ഇതുവരെ ഒരു ഫ്രഞ്ച് താരം ഈ പുരസ്കാരം നേടിയിട്ടില്ല. എംബപെയ്ക്കു പുറമേ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും പുരസ്കാരം ലഭിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. എംബപെയെക്കാൾ 14 വയസ്സിനു മൂത്ത മോഡ്രിച്ചിനു പുരസ്കാരം നൽകണമെന്നു വാദിക്കുന്നവരുമുണ്ട്. റഷ്യ ലോകകപ്പിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം മോഡ്രിച്ചിനും യുവതാരത്തിനുള്ള അവാർഡ് എംബപെയ്ക്കുമായിരുന്നു. ലോകകപ്പ് നേട്ടത്തിനു പുറമേ, കഴിഞ്ഞ സീസണിലെ ഫ്രഞ്ച് ലീഗ് വണ്ണിൽ 11 ഗോളുമായി ടോപ്സ്കോററായ എംബപെ, പിഎസ്ജി ലീഗ് ചാംപ്യന്മാരാകുന്നതിലും നിർണായക പങ്കുവഹിച്ചു.