ബെംഗളൂരു ∙ പുണെയ്ക്ക് ഗോളടിച്ചുള്ള ഒരു സമനില മതി; ബെംഗളൂരുവിന് ജയിച്ചേ തീരൂ. ഇന്ത്യൻ സൂപ്പർ ലീഗ് സൈമിഫൈനൽ രണ്ടാം പാദത്തിൽ ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ ലക്ഷ്യം ഇങ്ങനെ. പുണെയിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഗോളില്ലാ സമനിലയിൽ പിരിയുകയായിരുന്നു. എവേ ഗോൾ നിയമം ഉള്ളതിനാൽ പുണെയ്ക്ക് ഇന്ന് ഗോൾ നേടി, തോൽക്കാതിരുന്നാൽ മതി. ബെംഗളൂരുവിന് ജയിക്കുക തന്നെ വേണം. ഇവിടെയും ഗോളില്ലാ സമനിലയാണെങ്കിൽ കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീളും.
സ്വന്തം മണ്ണിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണു ബെംഗളൂരു. ഇവിടെ കളിച്ച ഒൻപതു മത്സരങ്ങളിൽ ആറും അവർ ജയിച്ചു. കോച്ച് റാങ്കോ പൊപോവിച്ചിന്റെ വിലക്ക് ഫെഡറേഷൻ പിൻവലിച്ചതിന്റെ ആത്മവിശ്വാസത്തിലാണു പുണെ. ഇരു ടീമുകളുടെയും സ്ട്രൈക്കർ സഖ്യങ്ങൾ തമ്മിലുള്ള മൽസരം ഇന്നു കളിയിൽ കാണാം. 14 ഗോൾ നേടിയ മിക്കുവും 10 ഗോളടിച്ച സുനിൽ ഛേത്രിയും ബെംഗളൂരുവിനു കരുത്തു പകരുന്നു. പുണെയ്ക്കുവേണ്ടി എമിലിയാനോ അൽഫാരോ ഒൻപതും മാഴ്സലീഞ്ഞോ എട്ടും ഗോൾ നേടി. ആരു ജയിച്ചാലും ആദ്യ ഫൈനൽ എന്ന പ്രത്യേകതയുമുണ്ട്.