Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജുനനായി ജിൻസൺ, കോഹ്‍ലി ഖേൽരത്നം

arjuna-khelratna കോഹ്‌ലി, മീരഭായ് ചാനു(ഖേൽരത്ന) രോഹൻ ബോപ്പണ്ണ, നീരജ് ചോപ്ര, ഹിമ ദാസ്(അർജുന), ജിൻസൻ ജോൺസൺ

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി, ഭാരോദ്വഹന ലോകചാംപ്യൻ മീരാഭായ് ചാനു എന്നിവർക്കു രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനു ശുപാർശ. ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ സ്വന്തമാക്കിയ മലയാളി താരം ജിൻസൻ ജോൺസൺ ഉൾപ്പെടെ 20 താരങ്ങളെ അർജുന അവാർഡിനു ശുപാർശ ചെയ്തപ്പോൾ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാര പട്ടികയിൽ ബോബി അലോഷ്യസ് ഉൾപ്പെടെ നാലു പേരാണുള്ളത്. മീരാഭായ് ചാനുവിന്റെ പരിശീലകൻ വിജയ് ശർമ, ടേബിൽ ടെന്നിസ് താരം അചാന്ത ശരത് കമലിന്റെ പിതാവും പരിശീലകനുമായ ശ്രീനിവാസ റാവു എന്നിവരുൾപ്പെടെ ആറുപേർക്കാണു ദ്രോണാചാര്യ ശുപാർശ. 

ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്റർ വെള്ളിയും നേടിയ ജിൻസന്റെ സമീപകാല മികവു പരിഗണിച്ചാണു പുരസ്കാരത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൻ രണ്ടിനങ്ങളിലെയും ദേശീയ റെക്കോർഡും അടുത്തിടെ സ്വന്തമാക്കിയിരുന്നു. മലയാളി താരം പി.യു. ചിത്രയുടെ പേരും സജീവമായി ചർച്ചയിലുണ്ടായിരുന്നെങ്കിലും പട്ടികയിൽ  ഇടം കിട്ടിയില്ല. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ബാഡ്മിന്റൻ താരം കിഡംബി ശ്രീകാന്തിനെക്കൂടി ഖേൽരത്ന പുരസ്കാരത്തിനു പരിഗണിക്കുമെന്നാണു വിവരം. 

കോമൺവെൽത്ത്– ഏഷ്യൻ  ഗെയിംസുകളിൽ ജാവലിൻ ത്രോ സ്വർണത്തിളക്കം സ്വന്തമാക്കിയ ഇരുപതുകാരൻ നീരജ് ചോപ്രയും ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഹിമ ദാസും അർജുന അവാർഡ് പട്ടികയിലുണ്ട്. മൂന്നു ഷൂട്ടിങ് താരങ്ങളും പട്ടികയിൽ ഇടം നേടി. ലോകചാംപ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ മീരാഭായ് ചാനു കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. എന്നാൽ പരുക്കിനെ തുടർന്നു ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തില്ല. 

ജസ്റ്റിസ് മുകുൽ മുദ്ഗൽ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ കേന്ദ്ര കായിക മന്ത്രാലയം അതേപടി അംഗീകരിക്കുകയാണു പതിവ്. എന്നാൽ, ശുപാർശ സംബന്ധിച്ച് എതിർപ്പുകളുയർന്നാൽ, അവ പുനഃപരിശോധിക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ട്. 7.5 ലക്ഷം രൂപയാണു ഖേൽ രത്‌ന പുരസ്കാര തുക. അർജുന അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി റാംനാഥ് കോവിന്ദാണു പുരസ്കാരങ്ങൾ സമ്മാനിക്കുക. 

ഇടം നേടിയത് ഇവർ

∙ അർജുന അവാർഡ്: 

നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്‌ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്കുമാർ (ബോക്‌സിങ്), സ്മൃതി മന്ഥന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യൻ (ടേബിൾ ടെന്നിസ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സർക്കാർ (പാരാ–ബാഡ്മിന്റൻ). 

∙ ദ്രോണാചാര്യ പുരസ്കാരം

വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്).

∙ ധ്യാൻചന്ദ് പുരസ്കാരം

ബോബി അലോഷ്യസ് (അത്‌ലറ്റിക്സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി).

related stories