അന്ന് മുത്തശ്ശി സുന്ദരിപ്പട്ടം നേടി, ഇന്ന് കൊച്ചുമകളും, ചരിത്രം ആവര്‍ത്തിക്കുമ്പോൾ

മെർലിനും കൊച്ചുമകൾ ലോറെലും

ബാൺസ്‌‌ലി സ്വദേശിയായ ലോറെൽ എന്ന പെൺകുട്ടി മിസ് സൗന്ദര്യമൽസരത്തിൽ വിജയിച്ച് കിരീടവുമായി എത്തിയപ്പോൾ ആ വീടിന് അത് ഇരട്ടിമധുരമായിരുന്നു. കാരണം വർഷങ്ങൾക്കു മുമ്പ് മുത്തശ്ശി നേടിയ അതേ സൗന്ദര്യപട്ടം തന്നെ ഇന്നു കൊച്ചുമകളും സ്വന്തമാക്കിയ അവിസ്മരണീയ നിമിഷത്തിനാണ് ആ ഗൃഹം സാക്ഷിയായത്. അതെ, അമ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് മുത്തശ്ശി മെറിലിൻ മോർലി സ്വന്തമാക്കിയ അതേ സുന്ദരിപ്പട്ടമാണ് ലോറെൽ ആഡംസ് ഇന്നു കരസ്ഥമാക്കിയത്. 

തന്റെ ഈ നേട്ടത്തിനു സദാപിന്തുണയുമായി നിന്ന മുത്തശ്ശി തന്റെ അഭിമാനമാണെന്നു പറയുന്നു ലോറെൽ. മിസ് ബാൺസ്‌ലി പട്ടവും നേടി കൊച്ചുമകൾ ലോറെൽ എത്തിയപ്പോൾ അമ്മൂമ്മ മെറിലിൻ മോർലിയ്ക്ക് അതൊരു ചരിത്രം ആവർത്തിക്കുന്നതിന് സാക്ഷിയാകുന്ന നിമിഷമായിരുന്നു. 1965ൽ ഇരുപത്തിയൊന്നാം വയസിൽ മെറിലിൻ നേടിയ മിസ് ബാൺസ്‌ലി കിരീടമാണ് ഇന്ന് ഇരുപത്തിയേഴുകാരിയായ ലോറെലും സ്വന്തമാക്കിയത്. അതിൽപ്പരം മറ്റെന്തു സന്തോഷം വേണം ഈ മുത്തശ്ശിക്ക്.

താൻ േലാറെലിനോയോർത്ത് അങ്ങേയറ്റം അഭിമാനം കൊള്ളുന്നുവെന്ന് മെറിലിൻ പറഞ്ഞു. ലോറെൽ മൽസരിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോള്‍ തന്നെ താൻ അതീവ സന്തുഷ്ടയായിരുന്നു.  ചരിത്രം ആവർത്തിക്കുന്ന അവസരമാണിത്. പക്ഷേ അന്നത്തേതിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ സൗന്ദര്യ മൽസരമെന്നും മെറിലിൻ പറയുന്നു. താൻ പങ്കെടുക്കുന്ന കാലത്ത് സൗന്ദര്യവും പ്രക‌ടനവുമൊക്കെയായിരുന്നു കണക്കിലെടുത്തിരുന്നതെങ്കിൽ ഇന്നതിനു മാറ്റം വന്നു, സൗന്ദര്യത്തിനൊപ്പം മനോഹരമായ വ്യക്തിത്വവും ബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ സ്വപ്ന സാക്ഷാത്കാരത്തിലേക്കെത്താൻ കഴിയൂ. 

മെർലിനും കൊച്ചുമകൾ ലോറെലും

ആറുവർഷം നീണ്ട പ്രണയം പരാജയത്തിലേക്കെത്തിയപ്പോൾ ശ്രദ്ധ തിരിക്കാനെന്ന വണ്ണമാണ് ലോറെൽ സൗന്ദര്യ മല്‍സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ആത്മവിശ്വാസം നഷ്‌ടപ്പെട്ട് വീടിനു പുറത്തുപോലും പോകാൻ ഇഷ്ടപ്പെ‌ടാതിരുന്ന കാലത്തിൽ നിന്നുള്ള ഒരു മോചനം എന്ന നിലയ്ക്കാണ് മിസ് സൗത് യോർക്‌ഷൈറിന്റെ ഡയറക്ടറെ കണ്ട് മൽസരത്തിൽ പങ്ക‌െടുക്കാനുള്ള ആഗ്രഹം അറിയിക്കുന്നത്. അക്ഷരാർഥത്തിൽ തന്നോടു തന്നെയുള്ള ഒരു വെല്ലുവിളിയായിരുന്നു അത്. പിന്നീടങ്ങോട്ട് ഒട്ടേറെ മൽസരങ്ങളിൽ പങ്കെടുത്തു, ഇപ്പോൾ മിസ് നോർത് ടൈറ്റിൽ വരെ എത്തി നിൽക്കുന്നു.

ഇനി പഴയ സുന്ദരിയായ മുത്തശ്ശിയുടെ വക ലോറെലിന് ടിപ്സും ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം നാച്ചുറൽ ആയി അവനവൻ തന്നെയായി അവതരിപ്പിക്കുക എന്നതായിരുന്നുവത്രേ. വാർധക്യത്തിലേക്കെത്തിയെങ്കിലും അതിന്റേതായ അലട്ടലുകളൊന്നും മെറ​ിലിനെ ബാധിച്ചു തുടങ്ങിയിട്ടില്ല, അതിനു കാരണം ചിട്ടയായ ജീവിതശൈലിയാണ്. ദിവസവും രാത്രി തന്റെ ചർമം വൃത്തിയാക്കി മോയ്സചറൈസിങ് ക്രീം പുരട്ടുന്നതു മുടക്കാത്ത മെറിലിൻ മുപ്പതു മിനിറ്റ് യോഗയ്ക്കു വേണ്ടിയും നീക്കിവെക്കാറുണ്ട്. എന്തായാലും ഈ മുത്തശ്ശിയും കൊച്ചുമോളും ഇന്ന് സമൂഹമാധ്യമത്തിലെ ട്രെൻഡിങ് താരങ്ങളാണ്.