Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജീവിതപങ്കാളിയെ കണ്ടെത്തേണ്ടത് ചാനൽ വേദിയിലൂടെയല്ല'; ആര്യയ്ക്ക് വിമർശനപ്പെരുമഴ

Arya എങ്കവീട്ടു മാപ്പിളൈ റിയാലിറ്റി ഷോയിൽ നിന്ന്

തമിഴ് ലോകത്തു വെന്നിക്കൊടി പാറിച്ച മലയാളി പയ്യനാണ് ആര്യ. ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളിൽ കയറിക്കൂടിയ താരം. ആര്യയെ ആരാധിച്ചു നടന്ന പെൺമനസ്സുകളെ ആനന്ദത്തിലാഴ്ത്തിയാണ് ആ റിയാലിറ്റിഷോയ്ക്ക്  തുടക്കമിട്ടത്. ആര്യക്കു വധുവിനെ കണ്ടെത്തുകയായിരുന്നു ഷോയുടെ ലക്ഷ്യം. എന്നാല്‍ സംപ്രേക്ഷണം ചെയ്ത് അധികനാൾ കഴിയുംമുൻപുതന്നെ പരിപാടിക്ക് വിമർശനപ്പെരുമഴയാണ്. പെൺമനസ്സുകളെ തട്ടിക്കളിച്ചാണോ ആര്യയുടെ വധുവിനെ കണ്ടെത്തേണ്ടതെന്നാണ് പലരും ചോദിക്കുന്നത്. 

ആര്യയുടെ വധുവിനെ കണ്ടെത്താനെന്ന പേരിലാണ് എങ്കവീട്ടു മാപ്പിളൈ എന്ന പേരിൽ റിയാലിറ്റി ഷോ ആരംഭിച്ചിരുന്നത്. ആര്യയും നടി സംഗീതയുമാണ് പരിപാടിയു‌ടെ അവതാരകർ. പതിനാറു മൽസരാർഥികളിൽ ആരാണോ ആര്യയുടെ ഇഷ്ടങ്ങളറിഞ്ഞ് അദ്ദേഹത്തിന്റെ മനസ്സിൽ ഇടം നേടാൻ പോകുന്നതെന്നാണ് കാത്തിരിക്കുന്നത്. ആ വിജയിയെയായിരിക്കും ആര്യ മിന്നു ചാർത്തുന്നത്.

എന്നാല്‍ പരിപാടിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടുള്ള േപാസ്റ്റുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. ആര്യയെപ്പോലൊരു നടൻ വധുവിനെ കണ്ടെത്താൻ ഇത്തരം വഴി തിരഞ്ഞെടുത്തത് ശരിയായില്ലെന്നും പരാജയപ്പെടുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചോദിക്കുന്നവരുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനമായ വിവാഹത്തിനായി പങ്കാളിയെ കണ്ടെത്തേണ്ടത് ചാനൽ വേദിയിലൂടെയല്ല, ഇതു വെറും പ്രശസ്തിക്കും പണത്തിനുമായി നടത്തുന്നതാണെന്നും പറയുന്നവരുണ്ട്. സത്യത്തിൽ ആര്യ വിജയിയെ വിവാഹം കഴിക്കുമോ അതോ കാഴ്ചക്കാർ വിഡ്ഢികളാകുമോ എന്ന സംശയവും ചിലർക്കുണ്ട്.

അതിനിടെ ബോളിവുഡ് താരം രാഖി സാവന്തിനു വരനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയുമായി ആര്യയുടെ പരിപാടിയെ താരതമ്യം ചെയ്യുന്നവരുമുണ്ട്. 'രാഖി കാ സ്വയംവർ' എന്ന പരിപാടിയിലൂടെ രാഖിക്കുള്ള വരനെ കണ്ടെത്തുമെന്നും അവസാന എ​പ്പിസോഡിൽ ഇരുവരും വിവാഹിതരാകുമെന്നുമാണ് പരിപാ‌ടിക്കു മുൻപായി പറഞ്ഞിരുന്നത്. കാനഡയിലെ ബിസിനസുകാരനായ എലഷിനെയാണ് രാഖി പ്രതിശ്രുത വരനായി തിരഞ്ഞെടുത്തിരുന്നത്. 

എന്നാൽ ഫൈനൽ എപ്പിസോഡിൽ ഇരുവരും വിവാഹിതരാകുന്നതിനു പകരം വിവാഹ നിശ്ചയം നടത്തി പിന്നീടു വിവാഹം നടത്താമെന്നു തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാഖിയെ ബോളിവുഡ് ഉപേക്ഷിച്ച് കാനഡയിൽ ചേക്കേറാൻ നിർബന്ധിച്ചതിന്റെ പേരിൽ ഇരുവരും പിരിഞ്ഞുവെന്നാണ് സംസാരം. അതിനിടെ എലഷ് പ്രശസ്തിക്കായും രാഖി പണത്തിനായും പരിപാടിയിൽ പങ്കെടുത്തതാണെന്നും പറയുന്നവരുണ്ട്.

തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്യ തന്നെയാണ് ഫെയ്‌സ്ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നത്. സിനിമ മേഖലയിൽ നിന്നുള്ളവർ വേണമെന്ന് നിർബന്ധമില്ലെന്നും, തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായാൽ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താൽപര്യമുള്ളവർക്ക് വിളിക്കാൻ മൊബൈൽ നമ്പറും നൽകി.  ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്സ്ബുക് ലൈവില്‍ പുറത്തുവിട്ടു.

തുടര്‍ന്നാണ് ആര്യയുടെ വിവാഹം റിയാലിറ്റി ഷോയുടെ തുടക്കമായിരുന്നെന്നു തിരിച്ചറിഞ്ഞത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നിരുന്നത്. 7000 അപേക്ഷകരിൽ നിന്നായി 16 പേരെയായിരുന്നു തിരഞ്ഞെടുത്തത്.  'എങ്ക വീട്ടു മാപ്പിളൈ' എന്ന പേരിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ വിജയിക്കുന്ന പെൺകുട്ടിയെ ആര്യ മിന്നു ചാര്‍ത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 

രണ്ട് മലയാളി പെൺകുട്ടികളെയും മത്സരത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് മത്സരാർത്ഥികൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam