മുംബെ സ്വപ്നങ്ങളുടെ നഗരമാണ്. വീണവരും വാണവരും ഒരുപാടുള്ള നഗരം. ആ നഗരത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായാണ് മിത്താലി ശർമ്മ എന്ന പെൺകുട്ടി വന്നത്. അഭിനയമാണ് തന്റെ വഴിയെന്ന് അറിയിച്ചതോടെ വീട്ടുകാരും ഇവരെ കൈയ്യൊഴിഞ്ഞു. എന്നിട്ടും തളരാതെ അവൾ സ്വപ്നങ്ങൾ നേടാൻ പൊരുതി. ഏതാനും ഭോജ്പൂരി ചിത്രങ്ങളിൽ അഭിനയിച്ചും ഒന്നുരണ്ട് മോഡലിങ്ങ് ജോലികളും ലഭിച്ചു.
എന്നാൽ മത്സരങ്ങൾ ഒരുപാടുള്ള മേഖലയിൽ പൊരുതാനാകാതെ മിത്തൽ തളർന്നുവീണു വിഷാദരോഗത്തിന്റെ പിടിയിലേക്ക്. വിഷാദരോഗം കൂടിയതോടെ പണത്തിന് ഭിക്ഷയാചിച്ചു, പണം തികയാതെ വന്നപ്പോൾ പതുക്കെ മോഷണം തുടങ്ങി. തെരുവോരങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചില്ലുകൾ തകർത്തായിരുന്നു പ്രധാനമോക്ഷണം. ഒരു മോക്ഷണശ്രമത്തിനിടയിൽ പൊലീസ് മിത്തലിനെ പിടികൂടി. മാനസികനില തകർന്നതിനെത്തുടർന്ന് താനെയിലുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ മിത്തലിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാംപിൽ നിന്ന് തെരുവിലേക്ക് ഭിക്ഷാടകയായി വീണ ഗീതാഞ്ജലി നാഗ്പാൽ എന്ന മോഡലിന്റെ പിൻഗാമിയായി മിത്തലും മാറിയിരിക്കുകയാണ്. ഏറ്റെടുക്കാൻ ആരുമില്ലാതെ മാനസികകേന്ദ്രത്തിൽ മറ്റുരോഗികളോടൊപ്പം കഴിയുകയാണ് ഈ പെൺകുട്ടി.