Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നടി മറക്കാൻ ആഗ്രഹിക്കുകയാണ് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന ബാല്യകാലം

Ariel Winter ഏരിയൽ വിന്റർ

മക്കളുടെ ഇഷ്ടങ്ങൾക്കു വേണ്ടി സ്വന്തം താൽപര്യങ്ങളെയെല്ലാം കാറ്റിൽ പറത്തി വിടുന്നവരാണു മിക്ക അമ്മമാരും. ഒരു കുഞ്ഞിനു ജന്മം നൽകി കഴിഞ്ഞാൽ പിന്നെ അതിന്റെ ഇഷ്ടങ്ങൾക്കായിരിക്കും അമ്മയുടെ പരിപൂർണ ശ്രദ്ധയത്രയും. എന്നാൽ നാം കണ്ടുംകേട്ടും ശീലിച്ചിട്ടുള്ള അമ്മമാരുടെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ഒരമ്മയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. പറയുന്നതാകട്ടെ പ്രശസ്ത അമേരിക്കൻ നടിയും ഗായികയുമൊക്കെയായ ഏരിയൽ വിന്ററും. 

ഏരിയല്‍ ഒരിക്കലും തന്റെ ബാല്യകാലം ആസ്വദിച്ചിരുന്നില്ല, പകരം അമ്മയുടെ ഇഷ്ടങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങിയുള്ള ജീവിതമായിരുന്നു അവളുടേത്. അമ്മ കർക്കശക്കാരി എന്നതല്ല മറിച്ച് ക്രൂരയായിരുന്നു എന്നാണ് ഏരിയൽ തന്നെ പറയുന്നത്. തന്നെ പട്ടിണിക്കിട്ടിരുന്ന, പ്രകോപിപ്പിക്കും വിധത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിച്ചിരുന്ന, സുഹൃത്തുക്കളെ ഉണ്ടാക്കാൻ അനുവദിക്കാതിരുന്ന ക്രിസ്റ്റൽ വർക്മാൻ എന്ന തന്റെ അമ്മയെക്കുറിച്ച് ആലോചിക്കുന്നതു തന്നെ ഏരിയലിന് ഇഷ്ടമില്ല. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ കറുത്ത കുട്ടിക്കാലത്തെക്കുറിച്ച് ഏരിയൽ പങ്കുവെക്കുന്നത്. 

ക​ഠിനമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്, ശരിക്കും പറഞ്ഞാൽ ഒരു കറുത്ത അധ്യായം. തന്റെ കുട്ടിക്കാലത്തു തന്നെ മിനിസ്കർട്ടുകൾ പോലുള്ള അൽപ വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നതുകൊണ്ട് പന്ത്രണ്ടു വയസ്സായിരുന്നപ്പോൾ പലരും താൻ ഇരുപതു കഴിഞ്ഞവളാണെന്നു ചിന്തിച്ചിരുന്നു. പെണ്‍സൗഹൃദങ്ങൾക്കും അമ്മ വിലക്കു കൽപിച്ചിരുന്നു, പെൺകുട്ടികൾ മൽസരബുദ്ധിയുള്ളവരാകുമെന്നാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. തന്നെ മാനസികമായി മാത്രമല്ല ശാരീരികമായി പോലും അമ്മ ഉപദ്രവിച്ചിരുന്നുവെന്ന് ഏരിയൽ പറയുന്നു. 

തന്റെ ആ പ്രായത്തിലും ന്യൂഡ് സീനിൽ അഭിനയിക്കണമെന്ന് അറിയിച്ചാലും അമ്മ ആയിരതവണം യെസ് പറയുമെന്നും ഏരിയൽ പറയുന്നു. ഒരിക്കലും പിന്തുണയോ സ്നേഹമോ ലഭിച്ചിരുന്ന ഒരു വീടായിരുന്നില്ല അത്. ഒപ്പം ഭക്ഷണകാര്യങ്ങളിലും തനിക്ക് നിയന്ത്രണം ഉണ്ടായിരുന്നു. പഠിപ്പിക്കാൻ വന്നിരുന്ന അധ്യാപകർ കൂടുതൽ ഭക്ഷണം ആവശ്യപ്പെടുകയും അതിൽ നിന്നും അമ്മയറിയാതെ തനിക്കു തരികയുമായിരുന്നു പതിവ്. അഭിനയം തുടങ്ങിയപ്പോൾ തന്നെ വിദ്യാഭ്യാസവും തനിക്ക് അന്യമായി തുടങ്ങിയിരുന്നു. 

ഇന്നും തന്നെ വേദനിപ്പിച്ചവരെ ബഹുമാനിക്കുന്നുണ്ടെന്നും അവരെല്ലാം കാരണമാണ് താൻ ഇന്നത്തെ താനായി മാറിയതെന്നും ഏരിയൽ പറയുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഏരിയൽ അമ്മയുമായി മിണ്ടിയിട്ട്. 2012 മുതൽ അമ്മയുമായി അകന്നു കഴിയുന്ന ഏരിയല്‍ സഹോദരി ഷാനെല്ലെയ്ക്കൊപ്പമാണു താമസം. വെറുമൊരു പത്തൊമ്പതുകാരി ജീവിതത്തെ സധൈര്യം നേരിട്ട രീതി കണ്ട് ഏരിയലിനാകെ അഭിനന്ദന പ്രവാഹമാണിപ്പോൾ.

Read more: Lifestyle Malayalam Magazine